ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നാണ് സംഭവം. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ.
അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.